banner

"മറന്നുവോ സഖീ...പ്രാണൻ പോകുന്ന പോലെടീ.. കണ്ണടഞ്ഞാലും ഉള്ളുറങ്ങൂലെൻ കൺമണീ.."....!, തൻ്റെ പാട്ട് അറം പറ്റിയ പോലെ കലാഭവൻ നവാസിൻ്റെ വിയോഗം


കഴിഞ്ഞ വാലൻ്റൈൻസ് ഡേ സമയത്താണ് കലാഭവൻ നവാസിൻ്റേതായി 'മറന്നുവോ സഖീ' എന്ന പേരിലൊരു ആൽബം ഗാനം ഇറങ്ങിയത്. റിയാസ് പട്ടാമ്പി അണിയിച്ചൊരുക്കിയ സംഗീത ആൽബത്തിൽ അഭിനേതാവായും ഗായകനായും നവാസ് തിളങ്ങിയിരുന്നു. കൂടെ പ്രിയതമ രഹ്നയും വേഷമിട്ടിരുന്നു.

ആ ആൽബത്തിലെ പാട്ടിൻ്റെ വരികൾ ഇങ്ങനെയായിരുന്നു...

"മറന്നുവോ സഖീ... പഴയൊരീ നടവഴി...

അറിയുമോ സഖീ... വിരഹമെന്നൊരു വിധി..

പ്രാണൻ പോകുന്ന പോലെടീ... കണ്ണടഞ്ഞാലുമെൻ മണീ...

ഉള്ളുറങ്ങൂലെൻ കൺമണീ... ആരീരാരം നീ ആലെടീ..

മറന്നുവോ സഖീ... പഴയൊരീ നടവഴി..."

ആ വരികൾക്ക് അറം പറ്റിയ പോലെ കലാഭവൻ നവാസ് ഇന്ന് യാത്രയായി. ചോറ്റാനിക്കരയിലെ വൃന്ദാവനം ഹോട്ടലില്‍ നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. നവാസ്‌ ജൂലായ്‌ 25 മുതൽ ഇവിടെ താമസിച്ച് വരികയാണെന്നാണ് ചോറ്റാനിക്കര പൊലീസ്‌ പറയുന്നത്.

നടൻ, മിമിക്രി താരം, ചാനൽ അവതാരകൻ എന്നതിന് പുറമെ നല്ലൊരു ഗായകൻ എന്ന നിലയിൽ കൂടി കലാഭവൻ നവാസ് അറിയപ്പെട്ടിരുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വെച്ചാണ് റിയാസ് പട്ടാമ്പി നവാസിനെ സമീപിച്ചത്. ഇക്ക ഒരു പാട്ടെനിക്ക് പാടിത്തരുമോ എന്നാണ് റിയാസ് കലാഭവൻ നവാസിനോട് ചോദിച്ചത്. "ഒരു പാട്ട് പാടാനുള്ള കോൺഫിഡൻസ് വേണമല്ലോ. പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന ആളൊക്കെ തന്നെയാണ്. എന്നാൽ നീ ഉദ്ദേശിക്കുന്ന രീതിയിൽ ആ പാട്ട് വരുമോയെന്ന് എനിക്കറിയില്ല. നമുക്ക് ട്രൈ ചെയ്യാം," എന്നായിരുന്നു നവാസിൻ്റെ മറുപടി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രഹ്നയേയും ഉൾപ്പെടുത്താനുള്ള തീരുമാനത്തിലേക്കെത്തിയത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയിൽ അവസരങ്ങൾ കുറയുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മനോഹരമായ മറുപടിയാണ് നവാസ് നൽകിയത്. "സർവേശ്വരൻ എല്ലാവർക്കും കലാരംഗത്ത് ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. എന്നാൽ അതൊക്കെ കൃത്യമായിട്ട് അപ്ഡേറ്റ് ചെയ്തുപോകണം. അതിൽ ചില പരാജയങ്ങൾ വന്നതുകൊണ്ടാണ് സിനിമയിൽ അവസരം കുറഞ്ഞതെന്ന് വിശ്വസിക്കുന്നു. പൂർണ മനസോടെ ചെയ്യാനാകുമെന്ന് ആത്മവിശ്വാസം ഉണ്ടെങ്കിൽ വേഷങ്ങൾ ഇനിയും ചെയ്യാം. പ്രായമൊക്കെ പരിഗണിച്ച് കഴിവിൻ്റെ പരമാവധി ചെയ്യാം," നവാസ് പറഞ്ഞ് നിർത്തി.

Post a Comment

0 Comments