banner

'മൊന്‍ത' ചുഴലിക്കാറ്റിൽ ആന്ധ്രയില്‍ ഒരു മരണം...!, വിമാനങ്ങള്‍ റദ്ദാക്കി; ചുഴലിക്കാറ്റിനിടെ വീടിന് മുകളില്‍ മരം വീണ് ഒരു മരണം


അമരാവതി : ആന്ധ്രയില്‍ കരതൊട്ട 'മൊന്‍ത' ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഒരു മരണവും സ്ഥിരീകരിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. അയല്‍ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. ചുഴലിക്കാറ്റിനിടെ വീടിന് മുകളില്‍ മരം വീണാണ് വയോധിക മരണപ്പെട്ടത്. ആന്ധ്രയിലെ കൊണസീമ ജില്ലയിലായിരുന്നു അപകടം. 

വൈകുന്നേരം 7 മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 

ഒഡീഷയില്‍, സംസ്ഥാന സര്‍ക്കാര്‍ 2,000ത്തിലധികം ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലും ഒഡീഷയിലുമായി വ്യാപകമായി വിളനാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ ആഘാതം കുറഞ്ഞതായും തെക്കന്‍ ഒഡീഷയില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നും ഐഎംഡി അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ വേഗം വൈകാതെ 80 കിലോമീറ്റര്‍ ആയി കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Post a Comment

0 Comments