banner

ആശ്വാസത്തിന് ആയുസ്സ് ഉണ്ടായില്ല.....!, ഉച്ചയ്ക്ക് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; ഇനി ഒരു ലക്ഷത്തിന് താഴില്ലേ വില?

തിരുവനന്തപുരം : രാവിലെ സ്വര്‍ണവിലയിലുണ്ടായ ഇടിവ് ഉച്ചയോടെ ആവിയായ കാഴ്ച്ചയാണ് കാണുന്നത്. രാവിലെയോടെ ഗ്രാമിന് 190 രൂപ കുറഞ്ഞിരുന്നെങ്കിലും ഉച്ചയോടെ വില തിരിച്ചുകയറുകയായിരുന്നു. 

ഔണ്‍സിന് 5000 ഡോളര്‍ എന്ന നിലയിലെത്തിയിടത്തു നിന്ന് കഴിഞ്ഞ ദിവസം രാജ്യാന്തരവില 4880 നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ കേരളത്തില്‍ ഇന്നലെ പവന്‍വില 3680 രൂപ താഴ്ന്നിറങ്ങി 1,13, 240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയുമായിരുന്നു.

രാവിലത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണത്തിന് 1,520 രൂപയാണ് പവന് ഇന്ന് രാവിലെ കുറഞ്ഞത്. ഗ്രാമിന് 190 രൂപയും കുറഞ്ഞു. 13,965 രൂപയാണ് ഗ്രാമിന് ഇന്ന് രാവിലത്തെ വില. പവന് 1,11,720 രൂപയുമായിരുന്നു. 

ഇപ്പോഴത്തെ വില

ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 14,090 രൂപയായി. പവന് 1000 രൂപ വര്‍ധിച്ച് 1,12,720 രൂപയായി. 

ഇനിയും കുറയും?

ലാഭമെടുപ്പില്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യാന്തരവില വൈകാതെ 4,000 ഡോളറിലേക്ക് ഇടിയുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിന്റെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് മൈക് മക്ഗ്ലോണ്‍ ഉള്‍പ്പെടെയുള്ളവരുടെ പ്വചനവും ഇതായിരുന്നു. ഇപ്പോള്‍ നിലവില്‍ 4,823 ഡോളറാണ് രാജ്യാന്തരവില. ഇതു 4,000 ഡോളര്‍ ആയാല്‍ കേരളത്തില്‍ പവന്‍ വില ഒരുലക്ഷം രൂപയില്‍ താഴെയെത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഇടിവിന് പിന്നില്‍ യു.എസ് ഫെഡറല്‍ തീരുമാനങ്ങളും

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ 'നിയുക്ത' ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറക്കാന്‍ തയാറായേക്കും എന്ന് റിപ്പോര്‍ട്ടുകളുടണ്ട്. ഇതും വിലക്കുറവിന് ഒരു കാരണമാണ്. ഇറാന്‍-യുഎസ് സംഘര്‍ഷ സാധ്യത അയയുന്നതും വില ഇടിയുന്നത് കാരണമാവുന്നു. സംഘര്‍ഷ സാധ്യതകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമയിലേക്ക് ഉയര്‍ത്തുന്നതാണ് വില കൂടാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണം. സ്വാഭാവികയമായും സംഘര്‍ഷ സാധ്യത കുറയുമ്പോള്‍ സുരക്ഷിത നിക്ഷേപത്തിലേക്കുള്ള സാധ്യതയും കുറയുന്നു.

Post a Comment

0 Comments