banner

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തിരിച്ചടി...!, ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി; വിചാരണ നേരിടണം

കൊച്ചി : സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തനിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് ഇക്കാര്യം വിശദമാക്കിയത്. തൃശൂർ സ്വദേശിയായ സിപിഐ നേതാവ് എ.എസ്. ബിനോയിയാണ് സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ, സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം.



ഹൈക്കോടതി സിംഗിൾ ബെ‍ഞ്ച് ഉത്തരവിനെതിരെ സുരേഷ് ഗോപി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കും. മത ചിഹ്നങ്ങളുപയോഗിച്ച് സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് ഏജന്റും വോട്ട് അഭ്യർഥന നടത്തിയെന്നാണ് സിപിഐ നേതാവിന്റെ ഹർജിയിലെ ആരോപണം. പ്രചാരണത്തിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ നൽകി. തിരഞ്ഞെടുപ്പ് ഏജന്റ് തിരഞ്ഞെടുപ്പിനു തലേദിവസം ശിവരാമപുരത്ത് 500 രൂപ വീതം വിതരണം ചെയ്തെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് അഡ്വ. സന്തോഷ് പീറ്റർ മുഖേന നൽകിയ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

Post a Comment

0 Comments