banner

15-വയസ്സുകാരിയെ പീഡിപ്പിച്ച കേസ്...!, അഞ്ചാലുംമൂട് സ്വദേശിയായ യുവാവിന് 90 വർഷം തടവും അഞ്ച് ലക്ഷം പിഴയും


അഞ്ചാലുംമൂട് : മാതാവിന്റെ അസാന്നിധ്യത്തിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 90 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വന്മള സ്വദേശിയായ ഷഫീക്ക് (32) -നെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 30 മാസം കൂടി അധികതടവ് അനുഭവിക്കണം.

പ്രതിക്കൊപ്പം താമസിച്ചിരുന്ന സ്ത്രിയുടെ മകളാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെയും സഹോദരങ്ങളുടെയും ദുരവസ്ഥ മനസ്സിലാക്കിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലർ, അംഗൻവാടിയിൽ വച്ച് നടത്തിയ കൗൺസിലിംഗിലൂടെയാണ് പുറംലോകമറിയാത്ത ക്രൂരതകൾ ചുരുളഴിച്ചത്. പ്രതിയുടെ ചങ്ങലക്കെട്ടിന് സമാനമായ നിയന്ത്രണത്തിലായിരുന്ന കുട്ടികളെ ഉടൻ തന്നെ സി.ഡബ്ല്യു.സി മോചിപ്പിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

പ്രതി ഒടുക്കുന്ന പിഴത്തുകയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. കുട്ടിയുടെ ജീവിതസാഹചര്യം പരിഗണിച്ച് മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി. കണ്ണനല്ലൂർ എസ്.എച്ച്.ഒ പി.ബി. വിനോദ് കുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ. ഹാജരായി. എ.എസ്.ഐമാരായ ഷീബ, പ്രസന്ന, ഗോപൻ എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.

Post a Comment

0 Comments