ന്യൂഡൽഹി : രാജ്യവ്യാപകമായി മൊബെെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്ന് ദശലക്ഷക്കണക്കിന് മൊബെെലുകളിൽ ഒരേസമയം അലർട്ടുകൾ വന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന്, തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മൊബെെൽ ഫോണുകളിൽ അലർട്ട് എത്തിയത്. അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്.
പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിന്റെ ട്രയൽ ആണ് ഇന്ന് നടന്നത്. ഇന്ത്യയിലുടനീളം നടത്തുന്ന പരീക്ഷണമാണിത്. ഈ സന്ദേശം കിട്ടിക്കഴിഞ്ഞാൽ ഭയപ്പെടുകയോ മറുപടി നൽകുകയോ ചെയ്യേണ്ടതില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ വരാം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യസിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) വികസിപ്പിച്ചെടുത്ത SACHET എന്ന അലർട്ട് പ്ലാറ്റ്‌ഫോമുമായി ഈ സിസ്റ്റം സംയോജിപ്പിച്ചിരിക്കുന്നു.
സെൽ ബ്രോഡ്‌കാസ്റ്റ് ടെസ്റ്റ് അലർട്ടുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള മൊബൈൽ ഫോണുകളിൽ മാത്രമേ ടെസ്റ്റ് സന്ദേശങ്ങൾ ലഭിക്കൂ. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ സംവിധാനം വഴി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിലും കൃത്യമായും ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ സാധിക്കും. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്.
.jpg)
0 Comments