തിരുവനന്തപുരം : തിരുവനന്തപുരം കട്ടേല ഗവ. ട്രൈബൽ എൽ പി സ്കൂളിൽ (അംബേദ്കർ മെമ്മോറിയൽ സ്കൂൾ) നടന്ന പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണം വലിയ വിവാദത്തിലേക്ക്. മുഖ്യാതിഥിയായി പങ്കെടുത്ത സ്ഥലം എംഎൽഎയും ബിജെപി നേതാവുമായ വി. മുരളീധരൻ കുട്ടികളുടെ കൈകളിൽ നേരിട്ട് മിഠായി നൽകാതെ, മേശപ്പുറത്തേക്ക് വിതറിയിട്ട് എടുക്കാൻ ആവശ്യപ്പെട്ടതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായത് വിവേചനപരമായ നടപടിയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
സംഭവം നടക്കുമ്പോൾ ഉദ്ഘാടകയായിരുന്ന മന്ത്രി എ. തുളസി വേദിയിലുണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇതിനിടെ, എംഎൽഎയുടെ നടപടിയെ കഠിനമായ ഭാഷയിൽ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. കുട്ടികളോട് കാണിച്ച ഈ പെരുമാറ്റം തികച്ചും ഹീനമാണെന്നും വി. മുരളീധരന്റേത് സവർണ്ണ മനോഭാവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തിയാണ് ഇതെന്നും, കൈകളിൽ മിഠായി നൽകാൻ മടിയുണ്ടായിരുന്നെങ്കിൽ എംഎൽഎ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നുവെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
എന്നാൽ, എംഎൽഎയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പൂർണ്ണമായി തള്ളി ബിജെപി അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഒന്നോ രണ്ടോ മിഠായി കൈയിൽ കൊടുക്കുന്നതിന് പകരം, ഒരു കവർ മിഠായി മുഴുവനായും അവർക്ക് ഇഷ്ടമുള്ളത്ര എടുക്കാൻ വേണ്ടിയാണ് മേശപ്പുറത്തേക്ക് ഇട്ടുകൊടുത്തതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം. രാഷ്ട്രീയ പ്രേരിതമായാണ് ഈ സംഭവത്തെ വളച്ചൊടിക്കുന്നതെന്നും അവർ വാദിക്കുന്നു.
%20(12)%20(13)%20(6).jpg)
0 Comments