banner

പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും അടിസ്ഥാനരഹിതം...!, കടലില്‍ നിന്നും പിടിക്കുന്ന മീന്‍ കഴിക്കാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി


തിരുവനന്തപുരം : ചരക്കു കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ നിന്നും പിടിക്കുന്ന മീന്‍ കഴിക്കാമെന്നു മന്ത്രി വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

‘വിഷാംശമുളള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്. എന്നാല്‍ അപകടകരമായ സാഹചര്യം ഇതുവരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരദേശ മേഖലകളില്‍ നിന്നുളള ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കാനായി ക്യാംപെയ്ന്‍ സംഘടിപ്പിക്കാനും തീരുമാനമായി’- എന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ 20 നോട്ടിക്കല്‍ മൈലിനുളളില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെന്നും ഈ നിയന്ത്രണം മാറ്റി കപ്പല്‍ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യനിരോധനം ചുരുക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതിനിടെ ആറാട്ടുപുഴ തീരത്ത് ഡോൾഫിന്റെ ജഡം കണ്ടെത്തി. കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്‌നർ അടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്.

പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നുണ്ട്. ഇതിൻ്റ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments