ഇംഫാൽ : മണിപ്പൂരിൽ വീണ്ടും കലാപം. മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അറസ്റ്റു ചെയ്ത നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് കലാപം തുടങ്ങിയിരിക്കുന്നത്. കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
ഉത്തരവ് ഇന്നലെ രാത്രി 11.45 മുതൽ പ്രാബല്യത്തിൽ വന്നെന്ന് സർക്കാർ അറിയിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. നിലവിൽ അഞ്ച് ദിവസത്തേക്കാണ് ഈ ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.
സാമൂഹിക വിരുദ്ധർ വിദ്വേഷ പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടിയെന്ന് അഭ്യന്തര സെക്രട്ടറി എൻ. അശോക് കുമാർ പറഞ്ഞു. അതേസമയം, അറസ്റ്റിലായ മെയ്തെയ് നേതാവിന്റെ പേരും ചുമത്തിയ കുറ്റവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
0 Comments