banner

കരുവ പള്ളിമുക്ക്-വിളയിൽമുക്ക് റോഡ്: വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്


അഞ്ചാലുംമൂട് : കരുവയിലെ ജനങ്ങൾക്ക് ദൈനംദിന യാത്രയിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന പള്ളിമുക്ക്-വിളയിൽമുക്ക് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.ഡി.പി.ഐ കരുവ ബ്രാഞ്ച്. മഴക്കാലം ആരംഭിച്ചതോടെ ഈ റോഡിൽ രൂപപ്പെടുന്ന കനത്ത വെള്ളക്കെട്ട് കാൽനടയാത്രക്കാർക്ക് പോലും സഞ്ചാരം അസാധ്യമാക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ. കരുവ ബ്രാഞ്ച് പ്രസിഡന്റ് നസീബ് കരുവ ആരോപിച്ചു. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ, വിദ്യാർത്ഥികളും മദ്രസകളിലെ കൊച്ചുകുട്ടികളും ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന ഈ റോഡിന്റെ അശാസ്ത്രീയ നിർമാണവും അവഗണനയും ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. 

"മഴ പെയ്താൽ റോഡ് വെള്ളത്തിനടിയിലാകുന്നു. ഇത് യാത്രക്കാർക്ക് മാത്രമല്ല, കുട്ടികൾക്കും വലിയ അപകടമാണ് ഉണ്ടാക്കുന്നത്," നസീബ് കരുവ പറഞ്ഞു.നിരവധി തവണ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽ ഈ പ്രശ്നം കൊണ്ടുവന്നിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ കരുവ ബ്രാഞ്ച് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. "അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് താൽക്കാലികമായെങ്കിലും വെള്ളക്കെട്ടിന് പരിഹാരം കണ്ട് റോഡ് സഞ്ചാരയോഗ്യമാക്കണം," എസ്.ഡി.പി.ഐ കരുവ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാറാകണമെന്നും, ഇല്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും SDPI നേതൃത്വം മുന്നറിയിപ്പ് നൽകി. "ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ അധികാരികൾ ഉണരണം. ഈ റോഡിന്റെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം," നസീബ് കരുവ കൂട്ടിച്ചേർത്തു.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് അധികൃതർ ശ്രമിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് എസ്.ഡി.പി.ഐയുടെ തീരുമാനം.

Post a Comment

0 Comments